ആകെ പേജ്‌കാഴ്‌ചകള്‍

2018 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

അറയ്ക്കൽ ബീബി




 

അറയ്ക്കൽ രാജവംശത്തെ പറ്റി കേട്ടിട്ടുള്ളവർ തീർച്ചയായും അറയ്ക്കൽ ബീബിയെ കുറിച്ച് കേട്ടിട്ടുണ്ടാവുംകേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമെന്ന കീർത്തി അറയ്ക്കൽ രാജവംശത്തിനാണ്

 

അറയ്ക്കൽ ബീബിയുടെ സ്വദേശം ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെട്ട ചിറയ്ക്കൽ താലൂക്കിൽ ചേർന്ന കണ്ണൂരും, കുടുംബം ചിറയ്ക്കൽ തന്നെയുള്ള കോലത്തിരി രാജവംശത്തിൽ നിന്നും പിരിഞ്ഞു പോയൊരു ശാഖയാണ് രാജവംശത്തിൽ നിന്നും  ശാഖ പിരിഞ്ഞു പോയതിനെ പറ്റിയുള്ള ഐതിഹ്യമാണ് ഇനി വിവരിക്കുവാന്‍ പോകുന്നത്

 

ഏഴിമല കോട്ടയായിരുന്നു കൊല്ലവർഷം നാലാം ശതാബ്ദം വരെ കോലത്തിരി രാജവംശത്തിന്റെ തലസ്ഥാനം. കുടുംബത്തിൽ കോലത്തിരി രാജാവുംശേഷം കൂറുവാഴ്ചക്കാരായ തമ്പുരാക്കന്മാരും തമ്മിൽ സ്പർദ്ധ മുഴക്കുകയും ചെയ്യുകയാൽ ഓരോ ശാഖകൾ ഓരോ ദിക്കിലായി മൂലകുടുംബത്തിൽ നിന്ന് പിരിഞ്ഞു  കത്തിമംഗലം,  മാരിപ്പത്ത്, പഴയങ്ങാടി, ചെറുകുന്ന്, വളപട്ടണം, ചിറയ്ക്കൽ എന്നിങ്ങനെ പലസ്ഥലങ്ങളിൽ കോവിലകങ്ങളുണ്ടാക്കി താമസമുറപ്പിച്ചു.

                                                                                                                                                                     

കോലത്തിരി രാജാവ്‌ എഴാം  ശതാബ്ദം വരെ ഏഴിമല കോട്ടയിലെ കോവിലകത്തു തന്നെയായിരുന്നു താമസിച്ചിരുന്നത്. ചിരയ്ക്കലുള്ള ആ സ്ഥലം കണ്ണൂരു നിന്നും ഇരുപത്  നാഴിക വടക്കാണ്‌. ആ ഏഴിമലയില്‍ നിന്നും പടിഞ്ഞാറേ സമുദ്രത്തിലേക്ക് അല്പം ദൂരമേയുള്ളൂ. മലയുടെ താഴ്വാരത്തായി  പതിനെട്ടു നലുകെട്ടുകളോടുകൂടിയ ഒരു വലിയ കോവിലകം ഉണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് തന്നെ വലിയൊരു നദിയും, അതിന്‍റെ മറുവശത്തുള്ള കരകളില്‍ അനേകം ബ്രാഹ്മണാലയങ്ങളും, പടയാളികളായ നായന്മാരുടെ അഞ്ഞൂറ് ഗ്രഹങ്ങളും, സ്വല്പം അകലെ ധനവാന്മാരും, യുദ്ധവിദഗ്ധരുമായ ചില മുഹമ്മദീയരുടെ വീടുകളും ഉണ്ടായിരുന്നു.

 

ആ കാലത്ത് ഏഴിമലകോവിലകത്തു താമസിച്ചിരുന്ന അവിവിവാഹിതരായ രണ്ട് കൊച്ചു തമ്പുരട്ടിമാര്‍ കോവിലകത്ത് നിന്ന്‍ പുഴയിലേക്ക് മതില്‍ കെട്ടിയിറക്കിയിരിക്കുന്ന കുളിക്കടവിലേക്ക് കുളിക്കുവാനായി പോയിട്ട് പതിവില്‍ അധികം നേരം വെള്ളത്തില്‍ കിടന്നു ചാടുകയും മറിയുകയും, സോത്സാഹം പുഴയുടെ മധ്യത്തിലേക്ക് നീന്തുകയും ചെയ്തു ക്രീഡിച്ചു.  നവ യവ്വനയുക്തകളായിരുന്ന അവരുടെ ചോരത്തിളപ്പ് സ്വല്പസമയം കഴിഞ്ഞപ്പോള്‍ ഒട്ടുശമിക്കുകയും, രണ്ടു പേരും ക്ഷീണിക്കുകയും ചെയ്തു.

 

അതിനാല്‍ അനിയത്തിയായിരുന്ന കൊച്ചുതമ്പുരാട്ടി നീന്തി കരയ്ക്ക് കയറി.  ജേഷ്ഠത്തിയായിരുന്ന തമ്പുരാട്ടി കരയിലേക്ക് നീന്തിയെങ്കിലും കയ്യും, കാലും കുഴഞ്ഞു പോകയാല്‍ കരയിലേക്ക് എത്തുവാന്‍ സാധിക്കാതെ ഒഴുക്കില്‍ പെട്ട് താഴ്ന്നു പോകുവാനും തുടങ്ങി. കരയില്‍ നിന്നിരുന്ന കൊച്ചുതമ്പുരാട്ടി അത് കണ്ട് പരിഭ്രമിച്ച് ഉറക്കെ നിലവിളിച്ചു.

 

നിലവിളി കേട്ട് അല്പം ദൂരെ പുഴക്കരയില്‍ കുളിച്ചുകൊണ്ട്നിന്നൊരു യുവാവായ മുഹമ്മദീയന്‍ നിലവിളി കേട്ട് കടവിലേക്ക് ഓടിയെത്തുകയും, സംഗതി മനസ്സിലാകുകയാല്‍ തന്‍റെ രണ്ടാം മുണ്ട് അരയില്‍ കെട്ടികൊണ്ട് വെള്ളത്തിലേക്ക് ചാടി തമ്പുരാട്ടിയെ കരയോട് അടുപ്പിച്ചിട്ട് കരയില്‍ കയറി നില്‍ക്കുകയും ചെയ്തു. രാജകന്യക നിലയുള്ള  സ്ഥലത്തായിട്ടും കരയ്ക്ക്‌ കയറാതെ കഴുത്തോളം വെള്ളത്തില്‍ തന്നെ നിന്നതേയുള്ളൂ. ബുദ്ധിമാനായിരുന്ന ആ മുഹമ്മദീയന്‍ അതിന്‍റെ കാരണം അറിഞ്ഞുകൊണ്ട് തന്‍റെ അരയില്‍ കെട്ടിയിരുന്ന രണ്ടാം മുണ്ട് നനഞ്ഞതെങ്കിലും കോടിയായിരുന്നതിനാല്‍ അത് അഴിച്ചു തമ്പുരാട്ടിയ്ക്ക് ഇട്ട്കൊടുത്ത ശേഷം  അവിടെ നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി പോയി.

 

ഉടുത്തിരുന്ന വസ്ത്രം ഒഴുക്കിന്‍റെ ശക്തിയില്‍  വെള്ളത്തില്‍ നഷ്ടപ്പെട്ടതിനാല്‍ ആയിരുന്നു തമ്പുരാട്ടി കരയ്ക്ക് കയറാതെ  വെള്ളത്തില്‍ തന്നെ നിന്നത്.  മുഹമ്മദീയന്‍റെ രണ്ടാം മുണ്ട് കിട്ടിയതിനാല്‍ അത് ഉണ്ടുത്തുകൊണ്ട് തമ്പുരാട്ടി കരയില്‍ കയറുകയും, കുളിപ്പുരയില്‍ ചെന്ന് കുളി കഴിഞ്ഞു കൊട്ടാരത്തിലേക്ക് മടങ്ങി പോകുകയും ചെയ്തു.

 

ഈ വര്‍ത്തമാനങ്ങള്‍ എല്ലാം ക്ഷണനേരം കൊണ്ട് കൊട്ടാരത്തില്‍ അറിഞ്ഞു. ആപത്തില്‍ നിന്ന് രക്ഷപ്രാപിച്ച കന്യകയുടെ മാതുലനായ കോലത്തിരി രാജാവ് തന്‍റെ ഭാഗിനേയിയെ രക്ഷിച്ച ആ മുഹമ്മദീയനെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തുകയും, അനേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ആ യുവാവ് കൊട്ടാരത്തിലെ സൈന്യത്തില്‍ ചേര്‍ന്നിട്ടുള്ള ഭടന്‍ ആണെന്ന് മനസ്സിലാക്കി പട്ടാളത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കല്പിച്ചു നല്‍കുകയും ചെയ്തു.

 

എന്നാല്‍ കുളികഴിഞ്ഞു കൊട്ടാരത്തില്‍ തിരിച്ചെത്തിയ മൂത്ത തമ്പുരാട്ടി കൊട്ടാരത്തിനുള്ളില്‍ കടക്കാതെ  ഉപഗൃഹത്തില്‍ ചെന്നിരുന്നു. അമ്മതമ്പുരട്ടി മുതലായ തമ്പുരട്ടിമാരും വളരെയൊക്കെ പറയുകയും  നിര്‍ബന്ധിക്കുകയും ചെയ്തിട്ടും ആ കന്യക അവിടെ നിന്നും ഇളകിയില്ല. ഗുരുജനങ്ങള്‍  നിര്‍ബന്ധിച്ചപ്പോള്‍ ആ തമ്പുരാട്ടി ഇപ്രകാരം പറഞ്ഞു.

 

"വെള്ളത്തില്‍ നിന്നും എന്നെ ആ മുഹമ്മദീയാന്‍ പിടിച്ചു കയറ്റിയപ്പോള്‍ തന്നെ തന്‍റെ പാണിഗ്രഹം അയാളുമായി കഴിഞ്ഞിരിക്കുന്നു.  നനഞ്ഞതെങ്കിലും കോടിയായ ഒരു മുണ്ട് എനിക്ക് ഉടുക്കുവാന്‍ തരികയും ചെയ്തു. ഈ രണ്ട് കാര്യങ്ങള്‍ കൊണ്ട് തന്‍റെ വിവാഹ കര്‍മ്മങ്ങള്‍ മിക്കവാറും നടത്തപ്പെട്ടിരിക്കുന്നു. രാജകന്യകമാരെ മുഹമ്മദീയര്‍ വിവാഹം കഴിക്കുന്നത് വിഹിതം അല്ലാത്തതിനാല്‍ ഞാന്‍ ഇപ്പോള്‍ ഭ്രഷ്ടയായിരിക്കുന്നു".

 

കോലത്തിരിത്തമ്പുരാൻ വൈദികപ്രായച്ഛിത്തംകൊണ്ടു തന്‍റെ ഭാഗിനേയിയെ ശുദ്ധീകരിച്ചു വീണ്ടെടുക്കുവാൻ നിശ്ചയിച്ചതിന്‍റെശേ‌ഷം ആ വിവരം ചില സ്ത്രീജനങ്ങൾ മുഖാന്തരം ആ രാജകുമാരിയെ അറിയിച്ചു. അതുകൊണ്ടും ആ രാജകുമാരിയുടെ നിശ്ചയത്തിനു ലേശവുമിളക്കമുണ്ടായില്ല. പിന്നെ തമ്പുരാൻ തന്നെ ആ ഭാഗിനേയിയുടെ അടുക്കൽച്ചെന്നു വളരെ നിർബന്ധിച്ചു നോക്കി. അതുകൊണ്ടും ഫലമൊന്നുമുണ്ടായില്ല.

 

വിദു‌ഷിയായ ആ രാജകന്യകയുടെ നിശ്ചയത്തിന് ഇളക്കം വരുത്തുകയെന്നുള്ളത് ആരാലും സാദ്ധ്യമല്ലെന്ന് ഉറപ്പുവരികയാൽ കോലത്തിരിത്തമ്പുരാൻ കോവിലകത്തുണ്ടായിരുന്ന ശേ‌ഷം തമ്പുരാക്കന്മാരോടും മറ്റും ആലോചിച്ച് എല്ലാവരുടെയും സമ്മതപ്രകാരം പ്രധാന കോവിലകത്തോടടുത്തുതന്നെ കെങ്കേമമായിട്ടു വേറെ ഒരു കോവിലകം പണിയിച്ചു രാജകന്യകയുടെ താമസം അവിടെ ആക്കുകയും ആ രാജകുടുംബത്തിൽ ശേ‌ഷമുണ്ടായിരുന്ന തമ്പുരാട്ടിമാരെപ്പോലെ സുഖമായിക്കഴിഞ്ഞുകൂടുവാൻ തക്കവണ്ണമുള്ള വസ്തുവകകളും പണ്ടങ്ങളും പാത്രങ്ങളും മറ്റുമെല്ലാം കൊടുക്കുകയും പ്രാണരക്ഷ ചെയ്ത ആ യുവാവിനെക്കൊണ്ടുതന്നെ മുഹമ്മദീയവിധിപ്രകാരം ആ രാജകന്യകയെ കല്യാണം കഴിപ്പിക്കുകയും ചെയ്തു.

 

അക്കാലം മുതൽ ആ രാജകുമാരിയുടെ നാമധേയം "അറയ്ക്കൽ ബീബി" എന്നായിത്തീർന്നു.

 

അറയ്ക്കല്‍ ബീബിയുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെട്ട പുരുഷന്മാരെ അറയ്ക്കല്‍ തമ്പുരാക്കന്മാര്‍ എന്നാണ് പറഞ്ഞ് വരുന്നത്.

 

മുഹമ്മദീയസ്ത്രീകൾ ഘോ‌ഷാസമ്പ്രദായം സ്വീകരിച്ചിട്ടുള്ളവരാകയാൽ അവരെ അന്യപുരു‌ഷന്മാർക്കു കാണുവാൻ പാടില്ലെന്നാണല്ലോ വയ്പ്. എന്നാൽ കോലത്തിരി രാജാവിന്‍റെ വംശ്യരായ ചിറയ്ക്കൽ കോവിലകത്തുള്ള തമ്പുരാക്കന്മാർക്ക് അറയ്ക്കൽ ബീബിമാരെ കാണുന്നതിനു യാതൊരു വിരോധവുമില്ല. ചിറയ്ക്കൽ കോവിലകത്തുള്ള തമ്പുരാക്കന്മാർ അവിടെ എഴുന്നള്ളിയാൽ അമൂല്യങ്ങളായ തിരുമുൽക്കാഴ്ചകൾ വെച്ചാണ് അറയ്ക്കൽ രാജാക്കന്മാർ മുഖം കാണിക്കുക പതിവ്. കോലത്തിരി രാജവംശ്യരായി തിരുവിതാംകൂറിലെ തമ്പുരാക്കന്മാർ ചെന്നാലും അറയ്ക്കൽ ബീബികളെ കാണുന്നതിനു വിരോധമില്ലെന്നാണ് വെച്ചിരിക്കുന്നത്.

 

ഇവർക്കും അറയ്ക്കൽ രാജാക്കന്മാർ തിരുമുൽക്കാഴ്ച വെയ്ക്കുകയും മറ്റും പതിവുണ്ട്. അറയ്ക്കൽ രാജകുടുംബത്തിലും ഐശ്വര്യം ക്രമേണ വളരെ വർദ്ധിക്കുകയാൽ ജനങ്ങൾ "ചിറയ്ക്കൽപ്പകുതി അറയ്ക്കൽ" എന്നു പറഞ്ഞ് ആ കുടുംബത്തെ പുകഴ്ത്തുകയാൽ അതൊരു പഴഞ്ചൊല്ലായിത്തീർന്നു.

 

ചിറയ്ക്കല്‍ കോവിലകത്തുള്ളവരും, അറയ്ക്കല്‍ കോവിലകത്തുള്ളവരും തമ്മില്‍ വളരെ മൈത്രിയോടും വിശ്വസ്തയോടുമാണ് ഇന്നും വര്‍ത്തിച്ചുപോരുന്നത്.

2018 ഏപ്രിൽ 10, ചൊവ്വാഴ്ച

കാടിന്‍റെ മകളുടെ രോദനം




ചിരുതയുടെ  കണ്ണുനീരിന് കുറെയേറെ കഥകൾ സമൂഹത്തോടായി പറയുവാൻ ഉണ്ടാവുമെന്നു ആദ്യമായി വീട്ടിൽ ചെന്നപ്പോൾ തന്നെ ജിങ്കോയ്ക്ക് മനസ്സിലായിരുന്നു  ബാല്യത്തിന്‍റെ രസച്ചരടുകൾ അവളുടെ നിത്യജീവിതത്തിൽ നിന്നും അറ്റുപോയിട്ടു വർഷങ്ങൾ പലതും കഴിഞ്ഞിരിക്കുന്നു

 

അവൾക്ക് വർണ്ണങ്ങളിൽ ചാലിച്ച  ബാല്യകാല കഥകളൊന്നും പറയുവാനില്ലായിരുന്നെങ്കിലും ഭീതിയുടെ മുഖംമൂടി അണിഞ്ഞ കുറെയേറെ ഓർമ്മകൾ പങ്കുവയ്ക്കുവാനുണ്ടായിരുന്നുപഠനം പാതിവഴിയിൽ ഉപേക്ഷിക്കുവാൻ നിമിത്തമായതു ഉദരത്തിൽ മൊട്ടിട്ട ജീവന്‍റെ  തുടിപ്പുകളായിരുന്നു.

 

കാടിന്‍റെ മകൾക്ക് ബലാൽക്കാരമായി  ചെറിയച്ചനിൽ നിന്നും ലഭിച്ച സമ്മാനമായിരുന്നത്      

 

സമൂഹത്തിന്‍റെ മുൻപിലൊരു ചോദ്യചിഹ്നമായി മാറുകയായിരുന്നു അവളിലെ  സ്ത്രീത്വം.  വഴിപിഴച്ചവൾ എന്നു ചൊല്ലികൊണ്ടവൾക്ക്   ഊരുവിലക്കേർപ്പെടുത്തിആരുടെയൊക്കെയോ കാരുണ്യം കൊണ്ട് പണിതീർത്ത ഇരുമുറി വീട്ടിലും സുരക്ഷിതത്തിന്‍റെ മതിലുകൾ അവൾക്ക് അനുഭവവേദ്യമായില്ല.

 

വിഭ്രാന്തമനസ്സിന്‍റെ പ്രതിഫലനമായി ചിരുതയുടെ ചിന്തകളെ കാണുവാന്‍ ജിങ്കോയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല.  ഭൂമിയില്‍ പിറന്നുവീഴുന്നോരോ പെണ്‍കുഞ്ഞുങ്ങള്‍ക്കും ഉല്‍ക്കണ്ഠയില്ലാതെ  ജീവിക്കുവാന്‍ ഉതകുന്നൊരു കാലത്തെ പറ്റി ചിന്തിച്ചുകൊണ്ട് ജിങ്കോ, ചിരുതയുടെ വീട്ടില്‍നിന്നും ഇറങ്ങിനടന്നു.

**********

 
മാസികയില്‍ ചിരുതയുടെ ദുരിതക്കയത്തിന്‍റെ ആഴത്തെപറ്റി എഴുതിയപ്പോള്‍ ജിങ്കോയുടെ മനസ്സിനെ കാര്‍ന്നുതിന്നു കൊണ്ടിരുന്ന ചിന്ത ഇപ്രകാരം ആയിരുന്നു.

 

"ഭൂമിയുടെ ഉത്ഭവകാലം മുതല്‍ സ്ത്രീയനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ അനിര്‍വചനീയമായിന്നും തുടരുന്നു".

 

2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

കര്‍ണ്ണന്‍ പടക്കളത്തില്‍ കിടന്നപ്പോള്‍


                                  





പടക്കളത്തിൽ കിടക്കുമ്പോൾ കർണ്ണന്‍റെ  മനസ്സിനെ ഒത്തിരി ചിന്തകൾ  ഉഴുതു മറിക്കുന്നുണ്ടായിരുന്നു  ജീവിതത്തിന്റെ നല്ലൊരു ഭാഗവും സുഹൃത്തായ ദുര്യോധനു വേണ്ടിയും, കൗരവ പക്ഷത്തിനു വേണ്ടിയുമായിരുന്നു പ്രവർത്തിച്ചിരുന്നത്.  

 

അവിടെ ധർമവും നീതിയും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നുവോ?.

 

"ജീവിതം  ആരംഭിച്ചത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊഴിയാതെ മനസ്സിനെ മദിക്കുവാൻ തുടങ്ങിയിരുന്നു"

 

അമ്മയുടെ ഗർഭപാത്രം മുതൽ അവഗണനയുടെയും,  ഒറ്റപെടലിന്‍റെയും അവസ്ഥയിലൂടെ കടന്നു പോയവനല്ലേ താൻ

 

കുന്തിദേവിയാണ് തന്‍റെ  മാതാവെന്നു വെളിപ്പെട്ട നിമിഷം മുതൽ മനസ്സിൽ എവിടെയൊക്കെയോ  ആത്മസംഘർഷം കൊടുമ്പിരി കൊള്ളുവാൻ തുടങ്ങിയിരിക്കുന്നു

 

ഏതൊരു മാതാവിന്‍റെയും ആഗ്രഹമാവില്ലേ സ്വന്തം  കൺമണിയെ കൺകുളിർക്കെ കാണുകയും,  അതിനെ തലോലോക്കുകയും ചെയ്യുകയെന്നത്.  പകരം   അമ്മ ചെയ്തത് എന്താണ്?.  

 

അപമാന ഭീതിയോർത്ത് സ്വന്തം കൺമണിയെ തോഴിയുടെ സഹായത്തോടെ തന്നെ ഒരു പേടകത്തിൽ ആക്കി ആരുമറിയാതെ ഗംഗയുടെ വിരിമാറിൽ ഒഴുക്കിവിട്ടു

ഹസ്തിനപുരിയിലെ സൂതനായ അതിരഥന് പേടകം കിട്ടുകയും മക്കളില്ലായിരുന്ന അയാൾ തന്നെ എടുത്തുവളർത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍   മരണകിടക്കയ്ക്കു പകരം മറ്റൊന്നാകുമായിരുന്നില്ലേ തന്‍റെ  വിധി.

 

മക്കളില്ലാത്ത  ദുഖവും പേറി ജീവിതം തള്ളിനീക്കുന്നതിനിടയിലാവും താൻ അവരുടെ ജീവിതത്തിലേക്ക് ഒരു സ്വാന്തനം ആയി  കടന്നുചെന്നിട്ടുണ്ടാവുക.

കാതിൽ കിടക്കുന്ന കവചകുണ്ഡലങ്ങൾ കണ്ടുകൊണ്ട് അവർ തനിക്ക് കർണ്ണൻ എന്ന ഓമനപ്പേര് നൽകുകയും ചെയ്തു.

 

സ്വന്തം അച്ഛനായ ആദിത്യഭഗവാൻ രഹസ്യം വെളിപ്പെടുത്തിയപ്പോഴേയ്ക്കും കാലങ്ങൾ കോറിയിട്ട മുറിപ്പാടുകൾ ഒരു മഹാപ്രളയമായി തന്‍റെ  ഉള്ളിൽ രൂപപെട്ടിരുന്നു.

 

ഒരു  അമ്മയെന്ന സങ്കല്പത്തിന് താൻ കൊടുത്തിരുന്ന പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ,  രാധമ്മ തന്‍റെ വളർത്തമ്മ.

 

മക്കളില്ലാതിരുന്ന അവർക്ക് താൻ എല്ലാമായി മാറുകയായിരുന്നു.

ഭാവിയുടെ പ്രതീക്ഷകളെല്ലാം തന്നിൽ അർപ്പിച്ചുകൊണ്ട് ഓമനിച്ചു വളര്‍ത്തിയത് അവർ ചെയ്ത തെറ്റായിരുന്നുവോ?.

 

അറിയില്ല,  

 

ജീവിതമാകുന്ന തീച്ചൂളയിൽ വെന്തുരുകികൊണ്ട് മരണവും കാത്ത് കിടക്കുമ്പോൾ ഓർമ്മകൾ പുഷ്പങ്ങളായി മനസ്സിനെ തളിരമാക്കുവാൻ എത്തിയിരിക്കുന്നു.

അവിടെ കൗരവരും, പാണ്ഡവരും എല്ലാം വെറും നിഴലുകൾ മാത്രമായി ശേഷിച്ചിരിക്കുന്നു.

 

എണ്ണിയാൽ ഒടുങ്ങാത്ത അത്രയും യോദ്ധാക്കൾ രണഭൂമിയിൽ മരിച്ചുകിടക്കുന്ന കാഴ്ചയും , മരണത്തെ പുല്‍കുവാന്‍ വെമ്പല്‍ കൊണ്ട് വേദനകൊണ്ടുപുളയുന്ന അനേകം യോദ്ധാക്കളുമെല്ലാം രണഭൂമിയെ ഭീകരത നിറഞ്ഞതാക്കി തീര്‍ത്തു. യുദ്ധം കൊണ്ട് താന്‍ നേടിയത് എന്താണ്?. എവിടെയാണ് തനിക്ക് പരാജയം സംഭവിച്ചത്.

 

ഒരു വശത്ത് സഹായഹസ്തവും പേറി നിലയുറപ്പിച്ചിട്ടുള്ള ദുര്യോധനൻ.

 

മറുവശത്ത് അമ്മ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കുന്ന അഞ്ചു മക്കൾ.  തന്‍റെ  അഞ്ചു സഹോദരങ്ങളാണ് അവർ

 

വെല്ലുവിളിയുമായി യാഥാർഥ്യങ്ങൾ മനസ്സിനുള്ളിൽ ഒളിച്ചു കളി നടത്തുമ്പോൾ ഒരു പുനർചിന്തനം നടത്തേണ്ടത് ഇന്ന് തന്‍റെ  ആവശ്യമാണ്‌.

 

സൂതപുത്രൻ...

 

അങ്ങനെ തന്നെ വിളിച്ചു അപമാനിക്കുന്നവർ അറിയുന്നില്ലല്ലോ യാഥാർഥ്യത്തിന്‍റെ  നേർമുഖങ്ങൾ.

 

 

കുരുക്ഷേത്ര യുദ്ധത്തിൽ ആരുടെയൊപ്പം നിൽക്കണമായിരുന്നു.  തനിക്ക് എന്നും സഹായഹസ്തം നീട്ടിക്കൊണ്ടു നിൽക്കുന്ന ദുര്യോധനന്‍റെ  സ്നേഹം അനന്തമാണ്.    സ്നേഹത്തെ എന്തിനോടാണ് ഉപമിക്കേണ്ടത്....

 

തനിക്കത്  അത്രമേൽ ദൃഢമായി തോന്നിയ സൗഹൃദമായിരുന്നു.

താൻ അംഗരാജാവായി തീര്‍ന്നത് ആ സൌഹൃദത്തിന്‍റെ  ഇഴയടുപ്പം ഒന്നുകൊണ്ട് മാത്രമാണ്. ഒരു സൂതപുത്രന്  ഒരിക്കല്‍ പോലും  സങ്കല്‍പിക്കുവാന്‍ പറ്റാത്ത സ്ഥാനമായിരുന്നത്.

 

പരീക്ഷണത്തിന്‍റെ   ദിനങ്ങൾ  ഒരു മരീചിക പോലെ തന്‍റെ  മനസ്സിലേക്ക്  കടന്നു വരുമ്പോൾ ചിത്തത്തിലെ തുലാസ് ദുര്യോധന പക്ഷത്തേക്ക്  ചരിഞ്ഞാണ് നിൽക്കുന്നത്.  

 

സഭയില്‍ വെച്ചാണ്  അർജുനനെ കൊല്ലും എന്ന  ഉഗ്ര ശപഥം താൻ  എടുത്തത്. സഹോദരൻ എന്ന് മുന്നമേ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ശപഥം എടുക്കില്ലായിരുന്നിരിക്കണം.

അസ്ത്രപ്രവീണ്യത്തിൽ തന്‍റെ  കഴിവുകൾ മാനിക്കാതെ അർജുനനെ അസ്ത്രവിദ്യയിൽ അഗ്രഗണ്യൻ ആയി ഉയർത്തിക്കാട്ടുവാൻ ശ്രമിച്ചപ്പോൾ താൻ  രംഗപ്രവേശനം ചെയ്തതും,  അതിനെ ദുര്യോധനൻ പിന്താങ്ങുകയും ചെയ്തപ്പോൾ  ഒരു മത്സരം നടത്തേണ്ടതായിരുന്നില്ലേ?.

 

അവിടെ കൃപർ അപമാനത്തിന്‍റെ  തീയമ്പുകൾ തന്‍റെ  മേൽ ചൊരിയുകയാണ് ചെയ്തത്.

 

പാർത്ഥൻ കുലമഹിമയുള്ളവനും, ക്ഷത്രിയനും  താൻ വെറും സൂതപുത്രനും. സ്വന്തം മാതാവ് അവിടെ മൗനത്തിന്‍റെ  മുഖംമൂടി അഴിച്ചുമാറ്റിയിരുന്നെങ്കിൽ ഒരു പക്ഷേ താൻ പാണ്ഡവപക്ഷത്തു നിന്നേനേ.  സദസ്സിൽ മഹാനായ ഭീഷ്മരും മറ്റനേകം മഹാന്മാരും സന്നിഹിതരായിരുന്നു. മാതാവ്  മൗനത്തിന്‍റെ  ഭാഷയിൽ സൂതപുത്രൻ പുറത്തുപോകൂ എന്ന് ആർപ്പ് വിളിക്കുകയായിരുന്നിരിക്കണം ചെയ്തത്.

 

എന്നാല്‍ ദുര്യോധനും,  അനുജന്മാരും   തനിക്ക് കവചം പോലെ നിന്ന് സംരക്ഷമേകി

 

പാഞ്ചാലി സഹോദരന്മാരുടെ പത്നി ആണെന്ന് മുന്നമേ അറിഞ്ഞിരുന്നെങ്കിൽ വസ്ത്രാക്ഷേപ സഭയിൽ വെച്ച് താൻ മൗനം അവലംഭിച്ചേനേ. അതിനു പകരം പാർത്ഥനോടുള്ള പക തീർക്കുവാൻ വേണ്ടി അവിടെയും തനിക്ക് കർണ്ണകടോരമായ വാക്കുകൾ ഉച്ചരിക്കേണ്ടതായി വന്നു. വാക്കുകൾ എത്രയോ ക്രൂരമായി പോയെന്ന്‍  ഇപ്പോൽ തോന്നിയിരിക്കുന്നു.

 

 

"അഞ്ചു ഭർത്താക്കന്മാരോട് കൂടി  കഴിഞ്ഞ ഇവളെ നിങ്ങൾ നൂറു  പേരും കൂടി വെപ്പാട്ടിയായി വെച്ച് ഇഷ്ടം പോലെ  അനുഭവിച്ചുകൊള്ളുക".

 

താൻ അന്ന് പറഞ്ഞത് വലിയൊരു അപരാധം ആയിരുന്നില്ലേ?.

 

അവിടെ അധർമ്മത്തിനു കൂട്ട് നിൽക്കുമ്പോൾ മനസ്സ് ദുര്യോധന സ്നേഹത്താൽ വെമ്പുകയായിരുന്നു. അതായിരിക്കണം അന്ന്  അങ്ങനെ  പുലമ്പാൻ ഇടയായ  സാഹചര്യം

 

ഒരിക്കലും  ഒരു സ്ത്രീയുടെ  നേരെ അധർമ്മം ചെയ്യരുതെന്ന് സഭയിൽ പറയുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഗതി വരുമായിരുന്നോ?.

 ഭീകര കൃത്യത്തിനു ശേഷം  അവരെ വനവാസത്തിനു അയക്കുവാൻ തീരുമാനം  എടുത്ത സഭയിലും താൻ അംഗം ആയിരുന്നു. അവിടെയും ദുര്യോധനാദികളുടെ താൽപര്യങ്ങൾക്കു വഴങ്ങി കൊടുക്കുകയായിരുന്നു താനും. ഒരുപക്ഷേ അവിടെ എതിർപ്പിന്‍റെ  സ്വരം മുഴക്കിയിരുന്നെങ്കിൽ യുദ്ധം ചിലപ്പോൾ നടക്കില്ലായിരുന്നിരിക്കണം

 

 

തെറ്റിന്‍റെ  വഴികൾ തിരുത്തുവാൻ ഭാര്യമാരായ വൃഷാലിയോ, സുപ്രിയയോ എതിർത്തിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. അവർ ഒരിക്കലും എതിർത്തില്ല എന്നതായിരുന്നു വാസ്തവം.  

 

ദ്രോണാചാര്യരുടെ കീഴിൽ ആയുധവിദ്യ പരിശീലിച്ചിരുന്ന കാലം ഓർമ്മയിൽ തെളിഞ്ഞു. ബ്രഹ്മാസ്‌ത്രമേയ്യാന്‍  പിടിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ  സൂത പുത്രൻ അതിന് യോഗ്യനല്ല എന്ന് അദ്ദേഹം ഉച്ചത്തിൽ പറയുകയും, പുച്ഛിക്കയ്ക്കുകയും ചെയ്തു.

 

ബ്രഹ്മസ്ത്ര വിദ്യ എങ്ങനെയും സ്വായത്വമാക്കുവാൻ വേണ്ടി കള്ളം പറഞ്ഞ്  പരശുരാമന്‍റെ  ശിഷ്വത്വം സ്വീകരിച്ചു. യാഥാർഥ്യങ്ങൾ പിന്നീട്  അറിഞ്ഞപ്പോൾ ശാപം ചൊരിയുകയായിരുന്നു ഗുരുവും.

 

"യുദ്ധം മുറുകി വരുമ്പോൾ നിനക്ക് വേണ്ട  യുക്തി തോന്നാതെ പോകട്ടെ"  എന്ന ശാപവചനം ജീവിതയാത്രയിൽ ഒരു അപശകുനം പോലെ തന്നേ പിന്തുടരുകയായിരുന്നല്ലോ.

 

പഠിച്ചവിദ്യകൾ ഒന്നും വേണ്ടവിധത്തിൽ പ്രയോഗിക്കുവാൻ കഴിയാതിരുന്നതും ശാപത്തിന്‍റെ  ഫലം ആയിരുന്നില്ലേ. ഒക്കെ വിധിയെന്ന് കരുതി സമാധാനിക്കുവാൻ  ക്ഷത്രീയനായ തനിക്ക് കഴിഞ്ഞിരുന്നുമില്ല.

 

 

പിതാവ് സൂര്യഭഗവാൻ പ്രത്യക്ഷനായി തന്നോട് കവചകുണ്ഡലങ്ങൾ ദാനംചെയ്യരുതെന്നും അതിന്‍റെ മഹത്വം  എന്തെന്നും  വെളിപ്പെടുത്തിയതാണ്.  

ദാനം ധർമ്മനിഷ്ഠയായി കൊണ്ടുനടന്നിരുന്ന തനിക്ക് വാക്കുകളിലെ സ്നേഹത്തെ തിരിച്ചറിയുവാന്‍ കഴിഞ്ഞിരുന്നെങ്കിലും പ്രതിജ്ഞകളെ ഒരിക്കലും ലംഘിക്കുവാന്‍ കഴിയുവായിരുന്നില്ല.

 

ദാന ധർമ്മത്തിലൂടെ ലഭിക്കുന്ന പുണ്യം തന്‍റെ  അഹങ്കാരത്താല്‍  നശിച്ചുപോകുമെന്ന് പിതാവ് ഓർമ്മപെടുത്തിയതുമാണ്.

 

 പക്ഷേ അഹങ്കാരിയായ തന്‍റെ  സ്വഭാവത്തിന് നേരിയൊരു പരിവർത്തനം വന്നില്ല എന്നതായിയുന്നു വാസ്തവം.

 

മാതാവ് കാണുവാനായി വന്ന മുഹൂർത്തം സന്ധ്യസമയത്തായിരുന്നു.  മക്കളെ കൊല്ലരുതെന്നുള്ള അവരുടെ യാചനയ്ക്ക്  മുൻപിൽ അർജ്ജുനനെ ഒഴിച്ച് മറ്റാരെയും കൊല്ലില്ല എന്നു വാക്ക്  കൊടുക്കേണ്ടതായി വന്നു. അങ്ങനെയൊരു വാക്ക് കൊടുത്തില്ലായിരുന്നെങ്കിൽ തനിക്ക് മറ്റുള്ള സഹോദരങ്ങളെ കൊല്ലുവാൻ കിട്ടിയ അവസരം പാഴാക്കേണ്ടിയതായി വരില്ലായിരുന്നു.       

 

അങ്ങനെയായിരുന്നെങ്കിൽ യുദ്ധത്തിന്‍റെ  ഗതി മറ്റൊന്നാകുമായിരുന്നു.

മറുഭാഗത്ത്  സർവമയനായ കൃഷ്ണഭഗവാൻ നിലയുറപ്പിക്കുക കൂടി ചെയ്തപ്പോൾ വിജയമെന്ന മോഹം മനസ്സിൽ നിന്നും പിഴുതു കളയേണ്ടതായിരുന്നു. അവിടെയും അഹങ്കാരം വിനയായി തീർന്നു. വെറുമൊരു മാംസപിണ്ഡമായി രണഭൂമിയിൽ കിടക്കുമ്പോൾ പോലും അഹന്തതയുടെ   വിഷവിത്തുകൾ മനസ്സിനെ കളങ്കപെടുത്തികൊണ്ടിരുന്നു

 

മനസ്സില്‍ തോന്നിയ ചിന്തകള്‍  കര്‍ണ്ണന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ആ ശരീരം വേദനയാല്‍ പിടയുകയായിരുന്നെങ്കിലും കര്‍ണ്ണന്‍റെ മനസ്സിനുള്ളില്‍ സഹോദരങ്ങളെയും, അമ്മയേയും  കാണുവാനുള്ള മോഹം മൊട്ടിടുക തന്നെ ചെയ്തു.

 

                                                          ശുഭം.

 

രഞ്ജിത്ത് നൈനാന്‍  മാത്യു

അഡലൈഡ് , ഓസ്ട്രേലിയ.