ആ
സര്‍ക്കാര്‍ ഓഫീസില്‍ രാവിലേ മുതല്‍ ആളുകള്‍ വരികയും പോകുകയും ചെയ്തു
കൊണ്ടിരിക്കുന്നു. ചിലര്‍ അന്ന്‍
വന്ന കാര്യം സാധിച്ചു കിട്ടാത്തതിന്‍റെ നിരാശയില്‍ എന്തൊക്കെയോ
പിറുപിറുത്തുകൊണ്ട് വീട്ടിലേക്കു തിരികെ
മടങ്ങി പോകുന്നതിന്‍റെ തിരക്കില്‍,
മറ്റു ചിലര്‍ എന്തെങ്കിലും ഒക്കെ കൈമടക്കു കൊടുത്ത് കാര്യം സാധിച്ചെടുത്തേ മടങ്ങൂ
എന്ന വാശിയില്‍ വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ അങ്ങിങ്ങായി സ്ഥാനം
പിടിച്ചിരിക്കുന്നു.
ഉച്ച
ഭക്ഷണം കഴിഞ്ഞപ്പോള്‍ തന്നെ മിക്കവാറും ജോലിക്കാര്‍ തളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പഞ്ചിങ്ങ് മെഷീന്‍ കേടായി കിടക്കാന്‍
തുടങ്ങിയതിനു ശേഷം ജോലിക്കാരില്‍ ആരും തന്നെ കൃത്യനിഷ്ഠയോടെ ഡ്യൂട്ടിയ്ക്ക്
വരാത്തതില്‍ ദേഷ്യം തോന്നിയെങ്കിലും വിനു ആരോടും പരാതി പറഞ്ഞില്ല.
അല്ലെങ്കിലും
ആരോടും പറഞ്ഞിട്ടു യാതൊരു കാര്യവും ഇല്ല. പഞ്ചിങ്ങ് മെഷീന്‍ ജോലിക്കാര്‍ തന്നെയാണ് കേടക്കിയതാണെന്നുള്ളത്
മേലാളന്‍മാരായ ഉദ്യോഗസ്ഥര്‍ക്കുവരെ വ്യക്തമായി അറിയാവുന്ന കാര്യം ആണ്. എല്ലാ ജോലിക്കാരും ഓരോരോ സംഘടനയിലെ അംഗങ്ങളും
ആണ്. ആര്‍ക്കെങ്കിലും എതിരായി
എന്തെങ്കിലും നടപടി എടുക്കാമെന്ന് വെച്ചാല്‍
പിന്നെ
അതിനെ ചുറ്റി പറ്റിയാകും പുതിയ
കോലാഹലങ്ങള്‍.
ഒന്നും
വേണ്ട, മനസ്സമാധാനം മാത്രം മതി. ഈ സര്‍ക്കാര്‍ ഓഫീസില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍
മുതല്‍ എന്തെങ്കിലും ഒക്കെ നാടിനു വേണ്ടി ചെയ്യണം എന്നു മനസ്സില്‍
കുറിച്ചിട്ടതാണ്. ഒന്നിനും സാധിക്കുമായിരുന്നില്ല വിനുവിന്, അയാളുടെ ശമ്പളത്തെ
മാത്രം ആശ്രയിച്ചു കഴിയുന്ന ഭാര്യയെയും, മകളെയും പറ്റി ഓര്‍ക്കുമ്പോള്‍ ഒരു
നടപടിക്കും തുനിഞ്ഞിറങ്ങുവാന്‍ തോന്നാറുമില്ല.
ഭാര്യയ്ക്ക്
ഒരു ജോലിയ്ക്കുവേണ്ടി പരിശ്രമിക്കുവാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറെ ആയി. ഒക്കെ ശരിയാകും എന്നു മനസ്സ് ആരോ പറയുന്നതായി
വിനുവിന് തോന്നി. വിശ്വാസം അതല്ലേ
എല്ലാ മനുഷ്യ ജീവിതത്തെയും മുന്‍പോട്ടു നയിക്കുന്ന ഘടകം.
ചെറിയൊരു
കോട്ടുവായ് വിട്ടുകൊണ്ട് വിനു കസേരയില്‍ മെല്ലെ നിവര്‍ന്നൊന്നിരുന്നു. ഭക്ഷണ ശേഷം പതിവായി കഴിക്കാറുള്ള പൂവന്‍ പഴം
കഴിക്കുവാന്‍ മറന്നു പോയ കാര്യം അപ്പോഴാണ് ഓര്‍മ്മവന്നത്. അത് കഴിച്ചില്ലെങ്കില്‍ പിന്നെ ജോലി ചെയ്യുവാന്‍ ഒരു ഉഷാര്‍
ഉണ്ടാകുകയില്ല. കുട്ടിക്കാലം മുതല്‍
തുടങ്ങിയ ശീലം അങ്ങനെയൊന്നും പെട്ടെന്ന് മാറ്റുവാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ.
പൂവന്‍ പഴവും കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ഓഫീസിലെ ക്യാബിനു പുറത്തു
കൂടി വികൃതികള്‍ കാട്ടി ഓടി ചാടി നടന്നിരുന്ന കുട്ടികളെ ശ്രദ്ധിച്ചത്. പ്യൂണ്‍ ശശിയുടെ
കുട്ടികള്‍ ആയിരുന്നവര്‍. അവധിക്കാലം ആയതിനാല്‍ അയാള്‍ രാവിലെ
ഓഫീസിലേക്ക് പോന്നപ്പോള്‍ കുട്ടികളെയും
കുടെ കൂട്ടുകയായിരുന്നു.
അമ്മ
മരിച്ച കുട്ടികള്‍ ആയിരുന്നതിനാല്‍ വേണ്ടതിലധികം ശ്രദ്ധ നല്‍കിയാണ് അവരെ അയാള്‍
വളര്‍ത്തുന്നത്. അമ്മയില്ലാത്ത
കുട്ടികള്‍ എന്ന പരിഗണന അവര്‍ക്കു ഈ സര്‍ക്കാര്‍ ഓഫീസിലും എല്ലാവരും
നല്‍കിയിരിക്കുന്നു.
ജീവിതത്തിന്‍റെ
യാതൊരു മാനസിക പിരി മുറുക്കവും ഇല്ലാതെ ആര്‍ത്തു ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന ആ
കുട്ടികളുടെ ചെറിയ കളി തമാശകള്‍ കണ്ടപ്പോള്‍ മനസ്സില്‍ കൊഴിഞ്ഞു പോയ ബാല്യകാല
ദിനങ്ങള്‍ ഓര്‍മ്മ വന്നു.
തനിക്കും
ഉണ്ടായിരുന്നില്ലേ ഇതുപോലൊരു ബാല്യം. വികൃതികള്‍ കാട്ടി മറ്റുള്ളവരുടെ സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയൊരു
ബാല്യം. ഒറ്റ മകന്‍ ആയതിനാല്‍
അപ്പയുടെയും, അമ്മയുടേയും
സ്നേഹഭാജനം ആയി തീരുവാനും കഴിഞ്ഞിരുന്നു.
സഹോദരിമാരേക്കാളുമേറെ
എപ്പോഴും സ്നേഹം ലഭിച്ചിരുന്നത് തനിക്ക് തന്നെ ആയിരുന്നു. തന്നെ വേണ്ടതിലധികം അവര്‍ സ്നേഹിച്ചിരുന്നതിനാല്‍ അനാവശ്യമായി വഴക്കു
പിടിച്ചു അവരുടെ സ്വസ്ഥത നശിപ്പിക്കുവാന്‍ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല.
പഠിക്കുവാന്‍ സാമാന്യം മിടുക്കന്‍ ആയിരുന്ന തനിക്കെന്നും കളി കൂട്ടുകാരന്‍ ആയി
ഉണ്ടായിരുന്നത് അപ്പായുടെ സഹോദരിയുടെ മകന്‍ രഞ്ജിത്ത് ആയിരുന്നു.
അവരുടെ
വീടു അങ്ങു ദൂരെ ആയിരുന്നെങ്കിലും രഞ്ജിത്തിന്‍റെ ബല്യ കാലങ്ങള്‍ മിക്കവാറും ഈ
കുഗ്രാമത്തെ ചുറ്റി പറ്റിയായിരുന്നു. വിശാലമായി കിടക്കുന്ന ആ തെങ്ങിന്‍തോപ്പില്‍ നിന്നു നോക്കിയാല്‍ തൊടിയുടെ
താഴ്വശത്തായി നിരന്നു കിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു കവിഞ്ഞു
കിടക്കുന്നത് കാണുവാന്‍ കഴിയുമായിരുന്നു. അപ്പോള്‍ ആ പാടശേഖരങ്ങള്‍ കണ്ടാല്‍ വെള്ളി പുതപ്പിനാല്‍ മൂടപ്പെട്ട ഒരു പ്രദേശം പോലെ തോന്നിയിരുന്നു.
ആ
ഓളപ്പരപ്പിലൂടെ നീന്തി തുടിക്കുന്ന താറാവിന്‍ കൂട്ടങ്ങള്‍ക്ക് എപ്പോഴും അകമ്പടിയായി ചെറിയ ചങ്ങാടങ്ങളില്‍ തുഴഞ്ഞു
യാത്ര ചെയ്തിരുന്ന കര്‍ഷകര്‍. ഓടിയും ചാടിയും യഥേഷ്ടം കളിച്ചു നടക്കുവാന്‍
വിശാലമായ പുരയിടം. പഴമയുടെ ഗന്ധവും
പേറി നിന്നിരുന്ന ആ ഓടിട്ട ആ ചെറിയ വീട്ടില്‍ ആയിരുന്നു അവര്‍ വാടകയ്ക്ക്
താമസിച്ചിരുന്നത്.
തൊടിയോടു
ചേര്‍ന്നു നില്‍ക്കുന്ന കാട്ടു പൊന്തയില്‍ ധാരാളം കീരികളും, അവയുടെ ശത്രുക്കള്‍ ആയ പാമ്പുകളും, വെരുകുകളും, കുളക്കോഴികളുമെല്ലാം
വിഹരിച്ചിരുന്നു. തൊട്ടടുത്തുള്ള
നമ്പൂതിരി ഇല്ലവും, അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ചെറിയ അമ്പലവുമെല്ലാം ആ
പ്രദേശത്തെ വന്യതയുടെ മേലാപ്പ് അണിയിച്ചിരുന്നു.
വണ്ടി
കയറുന്നതിനു സൗകര്യം ഇല്ലായിരുന്ന ആ പുരയിടത്തിലേക്ക് കയറുവാന്‍ ഏക ആശ്രയമായി
ഉണ്ടായിരുന്നത് സര്‍ക്കാര്‍ ആശുപത്രിയുടെ അരികിലൂടെയുള്ള ഇടുങ്ങിയ
നടപ്പാതയായിരുന്നു.
അതിന്‍റെ ഓരം
ചേര്‍ന്നു നില്ക്കുന്ന മൃതശരീര പരിശോധനാ കേന്ദ്രം ഞങ്ങളുടെ മനസ്സില്‍ ഭീതിയുടെ
വിത്തുകള്‍ വാരി വിതറിയിരുന്നു. ആ മൃതശരീര പരിശോധനാ കേന്ദ്രത്തിന്‍റെ അരികിലൂടെ
സ്വയരക്ഷക്കായി പ്രാണനും കൊണ്ടുള്ള ഓട്ടമിപ്പോഴും ആലോചിക്കുമ്പോള്‍ മനസ്സില്‍
ചിരിയുടെ മാലപ്പടക്കം പൊട്ടി വിടര്‍ത്താറുമുണ്ട്.
ഓരോ
വേനല്‍ അവധിക്കാലങ്ങളും ഞങ്ങളുടെ മനസ്സില്‍ വിടര്‍ത്തിയിരുന്നത് സന്തോഷത്തിന്‍റെ ദിന രാത്രങ്ങള്‍ ആയിരുന്നു.
എന്തെങ്കിലും വികൃതികള്‍ കാട്ടി മറ്റുള്ളവരുടെ മനസ്സില്‍ ഇടം പിടിക്കുവാന്‍
ഞങ്ങള്‍ കാട്ടി കൂട്ടാത്ത കോപ്രായങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഞങ്ങളുടെ വികൃതികള്‍ ഏറ്റവും കൂടുതല്‍
മടുപ്പിച്ചിരിക്കുന്നത് ഇടവക പള്ളിയിലെ ആളുകളെ ആയിരുന്നിരിക്കണം.
ഞാറാഴ്ച
പള്ളിയില്‍ ചെന്നു കഴിഞ്ഞാല്‍ ഞങ്ങളിലേക്ക് പിശാച് വലിഞ്ഞു കയറിയിരിക്കും
എന്നുള്ളത് ഒരു നഗ്നസത്യമായി ആ കാലങ്ങളില്‍ നിലനിന്നിരുന്നു. പ്രാര്‍ത്ഥന നടക്കുന്ന വേളയില്‍ അവിടെയിരുന്നു
പൈസാ കറക്കി കുത്തും. ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നില്ല, ബിജുവെന്ന തല തെറിച്ച
പയ്യനും എപ്പോഴും കൂട്ടിനുണ്ടാകും.
കറക്കി കുത്ത് അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴേക്കും
എതെങ്കിലും പ്രായമുള്ള അപ്പച്ചന്‍മാര്‍ ഞങ്ങളുടെ മിനുമിനുത്ത ചെവിയില്‍
ഞുള്ളിയിട്ടുണ്ടാകും.
എപ്പോഴും
ഞങ്ങള്‍ ബിജു എന്ന സുഹൃത്തിനോട് പണത്തിന്‍റെ കാര്യത്തില്‍ കടപ്പാടുള്ളവര്‍
ആയിരിന്നു. കറക്കി കുത്തിന്‍റെ നേട്ടം മുഴുവന്‍ എപ്പോഴും അവനില്‍ നിക്ഷിപ്തം
ആയിരക്കും. ശകുനി കള്ളചൂതില്‍
പാണ്ഡവന്മാരെ തോല്‍പ്പിച്ചതു പോലെ എന്തൊക്കെയോ സൂത്രപണികള്‍ അവന്‍റെ പക്കലും
ഉണ്ടായിരുന്നിരിക്കണം.
പിറ്റേ
ഞാറാഴ്ച പള്ളിയില്‍ പണവുമായി ചെന്നില്ലെങ്കില്‍ അവനില്‍ നിന്നു കിട്ടിയിരുന്ന
അടിയുടെ ചൂട് ശരീരത്തില്‍ അങ്ങോളം ഇങ്ങോളം ഒരു വിദ്യുത് പ്രവാഹം പോലെ പാഞ്ഞു
കയറുമ്പോള്‍ ഞങ്ങലിലെ കൊച്ചു മോഷ്ടാക്കളും ഉണരുകയായിരുന്നു. ഞാന്‍ അപ്പായുടെ പോക്കറ്റില്‍ നിന്നും, അവന്‍
അമ്മയുടെ ബാഗില്‍ നിന്നും പണം എടുത്താണ് ആ കടങ്ങള്‍ വീട്ടിയിരുന്നത്.
കാബൂളിവാലായിലെ
കടലാസിനേയും, കന്നാസിനേയും അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ആയിരുന്നു എന്നും
ഞങ്ങളുടെ നടപ്പും പ്രകൃതവുമെല്ലാം. എന്തെങ്കിലും കുരുത്തക്കേടുകള്‍
ഒപ്പിക്കുന്നത്തിനു മുന്നോടിയായി
ഒന്നിച്ചിരുന്നുള്ള കൂടിയാലോചനകള്‍ പതിവായിരുന്നു.
ചില
നേരങ്ങളില്‍ പാടത്ത് ചൂണ്ടയിടുമ്പോള്‍, ചിലപ്പോള്‍ കുട്ടിയും കോലും കളിച്ചു കൊണ്ടു
നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മറ്റു ചില അവസരങ്ങളില്‍ ഒക്കെയാവും ഞങ്ങളില്‍
പുതിയ പുതിയ ആശയങ്ങള്‍ ഊരിത്തിരിഞ്ഞു വന്നിരുന്നത്..
മാജിക്ക്
കാട്ടികൊണ്ട് മറ്റുള്ളവരുടെ കയ്യടി നേടാം എന്ന ആശയം രൂപപെട്ടത് എന്നില്‍ ആയിരുന്നു. രഞ്ജിത്തും അതിനെ പിന്തുണച്ചപ്പോള്‍
പിന്നീടുള്ള വരും വരായ്കകളെ കുറിച്ചൊന്നും ചിന്തിച്ചതുമില്ല.
പിന്നീട്
ലക്ഷ്യപ്രാപ്തി നേടുവാനുള്ള അക്ഷീണം
പരിശ്രമം ആയിരുന്നു. കിട്ടാവുന്ന
മാന്ത്രിക പുസ്തകങ്ങള്‍ പലയിടത്തു നിന്നു സംഘടിപ്പിച്ചു വായിച്ചു പഠിക്കുവാന്‍
തുടങ്ങിയിരുന്നു ഞങ്ങള്‍.
അങ്ങനെ
പരതി അവസാനം ഏതോ ഒരു മാസികയില്‍ കുറിച്ചിരുന്ന "ചാരം എങ്ങനെ പഞ്ചസാര ആക്കി
തീര്‍ക്കാം" എന്ന ആശയം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും നന്നേ ബോധിക്കുകയും ചെയ്തു.
അപ്പോഴേക്കും
ഞങ്ങളും രാമര്‍പിള്ളയുടെ പെട്രോള്‍ കഥ പോലെയോ, മജീഷ്യന്‍ സമ്രാട്ടിനേ പോലെയോ ഒക്കെ
ഒരു ദിവസം പ്രശസ്തര്‍ ആകുന്നതും സ്വപ്നം
കണ്ടു കൊണ്ട് ലക്ഷ്യ പ്രപ്തിക്കായി അക്ഷീണ പരിശ്രമം ആരംഭിച്ചുകഴിഞ്ഞിരുന്നു.
രാത്രികള്‍
കിടക്കുമ്പോള്‍ ഞാനും സ്വപ്‌നങ്ങള്‍ കാണുവാന്‍ തുടങ്ങി. മൈഡാസിന്‍റെ
സ്വര്‍ണ്ണത്തോടുള്ള ഭ്രമം പോലെ തൊടുന്നതെല്ലാം പൊന്നായി തീരുന്ന ഒരു കാലം ദൈവം വരം
നല്‍കുന്നതായിട്ടുമൊക്കെയായിരുന്നു ആ സ്വപ്നങ്ങള്‍. മാജിക്ക് പരിശീലനം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരോട് ആ
സത്യം വെളിപ്പെടുത്തി.
ചാരം
തന്നു കഴിഞ്ഞാല്‍ പഞ്ചസാര ആക്കി തരാം.
പല തവണ
അവര്‍ മാജിക്ക് കാട്ടണമെന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെയും ഞങ്ങള്‍ ഇരുവരും ഓരോരോ
ഒഴിവുകള്‍ പറഞ്ഞു രക്ഷപെടുകയാണ് ചെയ്തിരുന്നത്. അവരുടെ ശല്യം സഹിക്ക വയ്യാതെ ഞങ്ങള്‍ ഇരുവരും അല്പം കരുതിതന്നെയാണ് ഒരോ
പരിപാടികള്‍ക്കും പങ്കെടുത്തിരുന്നതും. അങ്ങനെ ഞങ്ങളെ പേടിപ്പെടുത്തിയ ആ ദിവസം വന്നെത്തി.
കരയില്‍
നിന്നും ഏറെ മാറി പാടങ്ങള്‍ക്കു നടുവിലുള്ള ഒരു ദ്വീപിനു സമാനമായ സ്ഥലത്തായിരുന്നു
കുടുംബയോഗ കെട്ടിടം. നിറയെ കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പ്രദേശം
കാണുവാന്‍ ഞങ്ങള്‍ക്ക് ഏറെ കൌതുകവുമായിരുന്നു. കുടുംബ യോഗം നടക്കുന്ന ആ സ്ഥലത്തു വെച്ച് മാജിക്ക് കാട്ടുവാന്‍
കൂട്ടുകാര്‍ ആവശ്യപ്പെട്ടു.
ചാരം
കൊണ്ടുവന്നു തരികയാണെങ്കില്‍ പഞ്ചസാര ആക്കാം എന്നു ഞങ്ങളുടെ മറുപടി അവര്‍
വെല്ലുവിളിയായി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ആ ഒറ്റ പെട്ട ദ്വീപില്‍ ചാരം കിട്ടില്ല എന്ന ഉത്തമ ബോധ്യം ഞങ്ങളില്‍
നിറഞ്ഞു കവിഞ്ഞു തുളുമ്പി നിന്നിരുന്നു.
എവിടെനിന്നോ
ഒരുത്തന്‍ കുറെ ചാരം സംഘടിപ്പിച്ചു കൊണ്ടു വന്നപ്പോള്‍ ഞങ്ങളില്‍ നിറഞ്ഞു
നിന്നിരുന്ന ആത്മവിശ്വാസം കാറ്റ് അഴിച്ചു വിട്ട ബലൂണ്‍ പോലെ ചുക്കി ചുളിഞ്ഞു
ഇല്ലാതെ ആയി തീര്‍ന്നു.
പോക്കറ്റില്‍
ഞങ്ങള്‍ കരുതി വെച്ചിരുന്ന പഞ്ചസാരയുടെ ചെറിയ പൊതിക്കെട്ടുകള്‍ പ്രായത്തില്‍ മൂത്ത
ഒരു ചേട്ടന്‍ ബലാല്‍ക്കാരമായി പിടിച്ചു വാങ്ങിയപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ട
അണ്ണാന്‍റെ അവസ്ഥയില്‍ ആയിരുന്നു ഞങ്ങളുടെ വദനം.
പിന്നീട്
ഞങ്ങള്‍ മറ്റൊന്നും ആലോചിക്കാതെ പ്രാണരക്ഷാര്‍ത്ഥം അക്കരയ്ക്ക് പുറപ്പെടുവാന്‍
തയ്യാറായി അവിടെ നിന്നിരുന്ന ഒരു വള്ളത്തിലേക്ക് ഓടികയറി സ്വന്തം ശരീരത്തെ
പരുക്കുകളില്‍ നിന്നും രക്ഷിക്കുകയാണ് ചെയ്തത്.
സാര്‍ ഇന്നു
വീട്ടില്‍ പോകുന്നില്ലേ?.
പ്യൂണ്‍
ശശിയുടെ ചോദ്യം വിനുവിനെ ചിന്തകളില്‍ നിന്നും മെല്ലെ തട്ടി ഉണര്‍ത്തി. എന്തൊക്കെയോ ആലോചിച്ചു ഇച്ചിരി നേരം ഇരുന്നു
പോയി എന്ന വിനുവിന്‍റെ മറുപടി ശശിയില്‍ ചെറിയൊരു ചിരി പടര്‍ത്താതിരുന്നില്ല.
"സാര്‍
ഇപ്പോഴും സ്വപ്‌നങ്ങള്‍ മാത്രം വിളയുന്ന ഏതോ മായാലോകത്താണോ ജീവിക്കുന്നത്"
എന്ന ശശിയുടെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ വിനു കസേരയില്‍ നിന്നു പെട്ടന്നു
എഴുനേറ്റു.
സാധാരണ
ദിവസങ്ങളില്‍ ഓഫീസില്‍ നിന്നു നേരത്തെ വീട്ടിലേക്ക് യാത്ര തിരിക്കാറുള്ളതാണ്.
ഇന്നു ഏറെ നേരം വൈകിയിരിക്കുന്നു.
ചോറ്റുപാത്രവും
എടുത്ത് വീട്ടിലേക്കു സ്കൂട്ടറില്‍ യാത്ര തുടര്‍ന്നപ്പോഴും വിനുവിന്‍റെ മുഖത്ത്
കുട്ടിക്കാലത്തെ പ്രസരിപ്പുകള്‍ നഷ്ടപ്പെടാതെ തെളിഞ്ഞു നിന്നിരുന്നു. ആ പോയ കാലങ്ങള്‍ ഇനിയും ഒരിക്കലൂടെ തിരകെ
ലഭിച്ചിരുന്നെങ്കില്‍ എന്ന് വിനുവിന്‍റെ മനസ്സ് അപ്പോഴും ആഗ്രഹിച്ചിരുന്നിരിക്കണം.
........................................................ശുഭം.............................................................................
രഞ്ജിത്ത് നൈനാന്‍ മാത്യു
അഡലൈഡ് , സൗത്ത് ഓസ്ട്രേലിയ