ആകെ പേജ്‌കാഴ്‌ചകള്‍

2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

അപ്പൂപ്പന്‍ താടികള്‍



അപ്പൂപ്പന്‍ താടികള്‍


ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ അപ്പൂപ്പന്‍ താടിക്കെങ്ങനെയാ ആ പേരു കിട്ടിയതെന്ന്. എന്റെ മനസ്സില്‍ എപ്പോഴും സന്തോഷം വാരിവിതറിയ അപ്പൂപ്പന്‍  താടികള്‍ എവിടെ നിന്നോ വന്ന് എവിടേയ്ക്കോ പോകുമായിരുന്നു അന്നും ഇന്നും. ഈ ഓഫീസ് മുറിയുടെ ചില്ലിട്ട ജാലകത്തിലൂടെ നോക്കിയപ്പോള്‍ പിന്നെയും ഞാന്‍ കണ്ടു തൂവെള്ള നിറത്തില്‍ ഒരു മഞ്ഞുതുള്ളിയുടെ പരിശുദ്ധിയെ അനുസ്മരിപ്പിക്കുന്ന ഒരു പാട് അപ്പൂപ്പന്‍ താടികളെ.


 


പിന്നെയും എന്നെ അതിശയിപിച്ചത്‌ ഈ മണലാരണ്യത്തില്‍ എവിടെ നിന്നാണ് ഈ അപ്പൂപ്പന്‍ താടികള്‍ വരുന്നുവെന്നാണ്. എന്നു രാവിലേയും വൈകിട്ടും ഏതോ ദിക്കില്‍നിന്നു വരുന്ന കാറ്റിന്‍റെ മഞ്ചലിലേറി  ആ അപ്പൂപ്പന്‍ വന്നിരുന്നു. ചിലപ്പോള്‍ നാടിനേയും നാട്ടാരെയും കുടുംബത്തേയും ഒക്കെ വിട്ടകന്ന്, ഇവിടെ കഷ്ടപെടുന്ന എനിക്കായി ദൈവം അയച്ചതായിരിക്കും ഒരു പിടി ഓര്‍മ്മകളുമായി ആ അപ്പൂപ്പന്‍ താടികളെ.


 


ഒരോ അപ്പൂപ്പന്‍ താടിയും ഓര്‍മ്മകളെന്ന ചരടുകൊണ്ട്‌ എപ്പോഴും എന്നെ പുറകിലോട്ടു വലിച്ചുകൊണ്ടിരുന്നു. കുട്ടിക്കാലം മുതല്‍ ഒരു കൌതുകമായിരുന്നു ഈ അപ്പൂപ്പന്‍ താടികള്‍. പിന്നിടതു പ്രണയമായി വളര്‍ന്നു. അങ്ങ് നാട്ടില്‍ ഇല്ലിക്കലെ തറവാടും അവിടുത്തെ കുട്ടിക്കാലവും തിരിച്ചു കിട്ടാന്‍ എപ്പോഴും മോഹിക്കാറുണ്ട്.


 


ഒരു വേനലവധിക്കലത്താണ്  ആ പെണ്‍കുട്ടിയെ ഞാനാദ്യമായി കണ്ടത്. വെളുത്ത് മെലിഞ്ഞു ഒരുപാടു മുടിയുള്ള സുന്ദരികുട്ടി. അന്നും ഒരു  അപ്പൂപ്പന്‍ താടിയുടെ പുറകേ ഓടിയപ്പോള്‍ ആണ് അവളെ കണ്ടത്. എത്രനേരം അവളെ തന്നെ നോക്കി നിന്നുവെന്ന് എനിക്കറിയില്ല. പിന്നെയെപ്പോഴോ ഉണ്ണീയെന്നു അമ്മയുടെ വിളികേട്ടപ്പോള്‍ ആണ് ആ ദിവാസ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്. അപ്പോഴേക്കും എന്‍റെ അപ്പൂപ്പന്‍ താടികള്‍ ഏതോ ദിക്കിലേക്കു പോയ്‌കഴിഞ്ഞിരുന്നു.


" അമ്മേ ജനുവമ്മേടെ വീട്ടില്‍ ആരൊക്കെയോ അതിഥികള്‍ ഉണ്ടെന്നു തോന്നുന്നു. ആ പെണ്‍കുട്ടിയെക്കുറിച്ച് അമ്മയ്ക്കു വല്ലതും അറിയാമോ എന്നറിയാനാണു ഞാനങ്ങനെ ചോദിച്ചത്"


"അത് ജാനൂന്‍റെ അനിയത്തിയും കുട്ടിയോളുമാണ്. അവരങ്ങ് തിരുപനന്തപുരത്താ. വേനലവധി ആഘോഷിക്കാന്‍ വന്നതായിരിക്കും. അമ്മ പറഞ്ഞു".


പിന്നെയും എന്‍റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയ്ക്കു വേണ്ടി ജനുവമ്മേടെ വീടും പരിസരവും മുഴുവന്‍ തിരഞ്ഞു. പക്ഷേ അവളെ മാത്രം കണ്ടില്ല. പിന്നത്തെ എന്‍റെ ലക്ഷ്യം എങ്ങനെയെങ്കിലും ജനുവമ്മേടെ വീട്ടില്‍ പോകണം, ആ കുട്ടിയേ ഒന്നു കാണണം എന്നായി. പക്ഷേ എന്തോ ഒരു പേടി. അടിവയറ്റില്‍ നിന്നും എന്തൊക്കെയോ മുകളിലോട്ടു കയറിവരുന്നതു പോലെ . എന്‍റെ ഹൃദയമിടിപ്പും വേഗത്തിലായി. പക്ഷേ എനിക്കവളെ കണ്ടേ പറ്റൂ. പക്ഷേ എങ്ങനെ പോകും.


 


" ഉണ്ണീ ജനുവിന്‍റെ അവിടെ പോയി ഇച്ചിരി പഞ്ചാര വാങ്ങിച്ചോണ്ടുവാ" അമ്മയുടെ ആ ശബ്ധം ദൈവത്തിന്‍റെ ഒരശരീരി പോലെ തോന്നി.


 


പിന്നെയൊട്ടും അമാന്തിച്ചില്ല, അത് കേള്‍ക്കേണ്ട താമസം അടുക്കളയില്‍ നിന്നു പാത്രം എടുത്തതും, ഒറ്റയോട്ടത്തിനു ജനുവമ്മേടെ വീട്ടില്‍ എന്തിയതും ഒക്കെ ഒന്നു കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കഴിഞ്ഞു. പക്ഷേ അപ്പോഴേക്കും അവന്‍റെ ഹൃദയം വേഗത്തില്‍ ഇടിക്കുന്നുണ്ടായിരുന്നു.


 


" ജനുവമ്മേ" ഞാന്‍ ഉറക്കെ വിളിച്ചു. കുടെ ആ പെണ്‍കുട്ടിതന്നെ ഇറയത്തേക്കു വരണമേയെന്ന്‍ ഞാന്‍ പ്രാര്‍ഥിച്ചു. പ്രാര്‍ഥിച്ചു തീര്‍ന്നില്ല. അതിനു മുന്‍പേ ആ പെണ്‍കുട്ടി കണ്‍മുന്നില്‍. അവളെ കണ്ടതോടെ പിന്നെയെന്തു പറയണമെന്നോ, താന്‍ എന്തിനാ വന്നതെന്നോ ഉള്ള ഇല്ല കാര്യവും മറന്നു.


 


" ജാനുവമ്മ കുളിക്കുകയാ, ആരാ, അവളുടെ നേര്‍ത്ത ശബ്ദം ഒരു കുളിര്‍കാറ്റു പോലെ എന്‍റെ ചെവികളെ തഴുകി മറഞ്ഞു".


 


"പ...പ...പ.... പഞ്ചസാര... ത...ത.. തരുമോന്നു അമ്മ ചോദിച്ചു. ഈശ്വരാ എനിക്ക് എപ്പോഴാ വിക്ക് പിടിച്ചതു.


 


എന്‍റെ വിക്ക് കണ്ടിട്ടാണോ, അതോ എന്‍റെ വെപ്രാളം കണ്ടിട്ടാണോ അവള്‍ക്കു എന്നോടു എന്തോ ഒരു സഹതാപം തോന്നിയതുപോലെ എനിയ്ക്ക് തോന്നി.


 


"കല്യാണി ആരാവിടെ..... ജാനുവമ്മ കുളി കഴിഞ്ഞു അതും ചോദിച്ചു കൊണ്ടു ഇറയത്തേക്ക് വന്നു.


 


"ആഹാ.... ഉണ്ണിയരുന്നോ. എന്താ ഉണ്ണീ " ജാനുവമ്മ ചോദിച്ചു. " പഞ്ചാര" പാത്രം നീട്ടികൊണ്ട് ഞാന്‍ ജനുവമ്മയോട് പറഞ്ഞു. ഈശ്വരാ ഇപ്പോള്‍ വിക്കില്ല, ഞാന്‍ മനസ്സില്‍ സന്തോഷിച്ചു.


 


ഞാന്‍ ഏറുകണ്ണിട്ടു അവളെ നോക്കി. അവള്‍ വാ പൊത്തിച്ചിരിക്കുന്നത് കണ്ടു.


 


ജാനുവമ്മ തന്നപഞ്ചസാരയും വാങ്ങി വന്നതിനെക്കാളും വേഗത്തില്‍ ഞാന്‍ വീട്ടിലേക്കു ഓടി. ആദ്യ ചമ്മലിന്‍റെ ക്ഷീണമൊക്കെ എവിടെയോ പോയിമറഞ്ഞു. വീണ്ടും ആ പെണ്‍കുട്ടിയെ കാണാനുള്ള ശ്രമങ്ങള്‍ ഒന്നും ഞാന്‍ ഉപേക്ഷിച്ചില്ല. തൊടിയിലെ മരച്ചില്ലകളില്‍ ഊഞ്ഞാലാടിയും , പഴം മാങ്ങാ പെറുക്കി തിന്നുമൊക്കെ സമയം ചിലവഴിച്ചപ്പോഴും എന്റെ കണ്ണുകള്‍ ജനുവമ്മേടെ മുറ്റത്തുതന്നെയായിരുന്നു.


 


അങ്ങനെയിരുന്നപ്പോള്‍ അതാ ഒരു അപ്പൂപ്പന്‍ താടി പറന്നു വരുന്നു. പിന്നെ അതിനെ പിടിക്കാന്‍ അതിന്‍റെ പുറകെ ഓടി.  ആ അപ്പൂപ്പന്‍ താടിയെ കൈക്കുള്ളില്‍ ആക്കിയപ്പോഴേക്കും ഞാന്‍ ജനുവമ്മേടെ മുറ്റത്ത്‌ എത്തിയിരുന്നു. അതും ആ പെണ്‍കുട്ടിയുടെ മുന്‍പില്‍.


 


എന്‍റെ കയ്യിലെ അപ്പൂപ്പന്‍ താടികണ്ട് അവളുടെ മുഖത്തു വിരിഞ്ഞ ചിരിയ്ക്ക് ആയിരം പൂര്‍ണ്ണചന്ദ്രന്മാരുടെ ഭംഗിയുണ്ടായിരുന്നു.


 


" എനിയ്ക്ക്‌ അപ്പൂപ്പന്‍ താടികളെ ഒരുപാട് ഇഷ്ടമാണ്. എനിയ്ക്ക് തരുമോ അത്". അവള്‍ അത് ചോദിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. വീണ്ടും വിക്ക് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു. കുട്ടിക്കിഷ്ടാച്ചാല്‍ കുട്ടി എടുത്തോളൂ അത്. എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.


 


അങ്ങനെ എന്‍റെ ആദ്യ പ്രണയ സമ്മാനം ഒരു അപ്പൂപ്പന്‍ താടിയായിരുന്നു. അവളോട്‌ ഒത്തിരി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും അമ്മയുടെ വിളി വന്നു.


 


" ഈ അമ്മക്ക് വിളിക്കാന്‍ കണ്ട സമയം" മനസ്സില്‍ വല്ലാത്ത ദേഷ്യം തോന്നി. മനസ്സില്ലാ മനസ്സോടു ആ പെണ്‍കുട്ടിയോട് യാത്ര പറഞ്ഞു നടന്നു. ഓരോ അടി വെക്കുമ്പോഴും ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കി. അവളും എന്നെത്തന്നെ നോക്കി നില്ക്കുകയായിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. എന്‍റെ ആദ്യ പ്രണയത്തിന്‍റെ സന്ദേശങ്ങള്‍.


 


രാത്രി ഉറങ്ങാന്‍ കിടന്നിട്ടു ഉറക്കം വന്നില്ല. ആ സുന്ദരികുട്ടിയുടെ മുഖമായിരുന്നു മനസ്സ് മുഴുവന്‍. രാത്രിക്ക് ഇത്രയും ദൈര്‍ഘ്യം ഉണ്ടെന്നു അന്നാണ് മനസ്സിലായത്. എന്തെല്ലാം ദിവാസ്വപ്നങ്ങള്‍ കണ്ടു ഞാന്‍. അവളോട്‌ സംസാരിക്കുന്നത്, അവളെ തൊടുന്നത്, ചുംബിക്കുന്നത്, പിന്നെ കല്യാണം കഴിക്കുന്നത്, പിന്നെ അങ്ങനെ എന്തെല്ലാം മോഹങ്ങള്‍ , സ്വപ്നങ്ങള്‍...........


 


രാത്രിയുടെ ഏതോ യാമത്തില്‍ നിദ്രാദേവി എന്‍റെ കണ്ണുകളെയും തഴുകി ഉറക്കി.    കോഴിപ്പൂവന്‍റെ കൂവല്‍ കേട്ടാണ് എന്‍റെ പ്രഭാതം പൊട്ടിവിരിഞ്ഞത്. രാവിലെ തന്നെ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് പോകാനാണ് തോന്നിയത്. പക്ഷേ എന്തു കാരണം പറഞ്ഞു പോകും. അപ്പോഴാണ് എന്‍റെ ഇരുമ്പു പെട്ടിയില്‍ ഞാന്‍ സുക്ഷിച്ചുവെച്ച അപ്പൂപ്പന്‍    താടികളെകുറിച്ചു ഓര്‍ത്തത്. അതോരുപിടി വാരിക്കൊണ്ടു നേരെ ജാനുവമ്മേടെ വീട്ടിലേക്കു ഓടി.


 


ജാനുവമ്മ അടുക്കള പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. " എന്തിയേ ആ കുട്ടി ജനുവമ്മേ? ഞാനീ അപ്പൂപ്പന്‍ താടികള്‍ ആ കുട്ടിക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാ!"


 


" അയ്യോ! ഉണ്ണി അവര് വെളുപ്പിനത്തെ വണ്ടിക്കു പോയല്ലോ . ആ കുട്ടിയുടെ അച്ഛന് സുഖമില്ലെന്നു പറഞ്ഞു ഫോണ്‍ വന്നു".


ഒരു ഇടിമിന്നല്‍ എന്‍റെ നെഞ്ചിലൂടെ തുളച്ചിറങ്ങിയതുപോലെ എനിക്കു തോന്നി, എനിക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്‍റെ കൈകളില്‍ ഇരുന്ന അപ്പൂപ്പന്‍താടികളെല്ലാം ഒരു കുസൃതി കാറ്റ് വന്ന്‍ തട്ടിപറിച്ചെടുത്തോണ്ടു പോയി. അവയുടെ പുറകെ ഓടുവാനുള്ള മാനസികാവസ്ഥ എനിക്ക് അപ്പോള്‍ ഇല്ലായ്യിരുന്നു. ആ അപ്പൂപ്പന്‍താടികള്‍ എന്നോട് യാത്രപോലും പറയാതെ ആ കുസൃതി കാറ്റിന്‍റെ മടിതട്ടിലേറി ഏതോ ദിക്കിലേക്ക് യാത്രയായി. പിന്നെയെപ്പൊഴും ഓരോ അപ്പൂപ്പന്‍ താടിയും ആ സുന്ദരി പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നിലേക്ക്‌ കൊണ്ടുവന്നു.


 


വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഈ മണലാരണ്യത്തില്‍ ഇരിക്കുമ്പോഴും, ആ അപ്പൂപ്പന്‍ താടികള്‍ എന്നെത്തേടി  വരുന്നു. അവളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് ദൂരെക്കെവിടെക്കോ പോയി മറഞ്ഞു. ഇനി എന്നെങ്കിലും ഞാന്‍ സമ്മാനിച്ച ആ അപ്പൂപ്പന്‍ താടിയുമായി അവള്‍ എന്‍റെയടുത്തേക്ക് വരുമോ. ...... അറിയില്ല ...... ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. എന്നും മനസ്സില്‍ കുളിര്‍മഴ ചൊരിഞ്ഞു കൊണ്ടേയിരിക്കും. എന്‍റെ അപ്പൂപ്പന്‍ താടികളെപ്പോലെ..........


.............................................  ശുഭം.    .....................................................................


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഞാനും ഒരു പ്രവാസി


         ഞാനും ഒരു പ്രവാസി 

പ്രഭാതത്തില്‍ കോളിംഗ് ബെല്‍ ഉച്ചത്തില്‍ ശബ്ദിച്ചപ്പോഴാണ് ബിജു ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. രാത്രിയേറെ വൈകിയുറങ്ങാന്‍ കിടന്നതിനാല്‍ സമയം പോയതറിഞ്ഞതു കൂടിയില്ല. ആരാണീ നേരത്ത് എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ മെല്ലെ കിടക്കയില്‍ നിന്നു എഴുനേറ്റു. മണിയെത്രയായി ഈശ്വരാ, നേരം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. മെല്ലെ കതകു തുറന്ന് പുറത്തേക്കു നടന്നു. കതകിന്‍റെ പടിയില്‍ കിടക്കുന്ന വൈദ്യുതി ബില്‍ കണ്ടപ്പോള്‍ ആരോ അവിടെ കൊണ്ടിട്ടതാണെന്ന് മനസ്സിലായി. വൈദ്യുതി ബില്ലിലേക്ക് വെറുതെ ഒന്നു നോക്കി.  അത് അടക്കുവാന്‍ ഇനിയും സമയം ഉണ്ട്. സാധാരണ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒന്നിച്ചാണ്‌ അടയ്ക്കാറുള്ളത്.

 

പ്രധാന വാതില്‍ തുറന്നു റോഡിലേക്ക് ഒന്നു നോക്കി. അവിടെ നിരനിരയായി പായുന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്‌. രാവിലെ ജോലിക്കും, മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടി  പോകുന്നവരാണ് എല്ലാവരും. നല്ല വൃത്തിയായി പരിപാലിച്ചിരിക്കുന്ന വീഥികള്‍. വീഥിക്ക്‌ എതിര്‍വശത്തുള്ള മനോഹരമായ പാര്‍ക്കിലേക്ക് അയാള്‍ നോക്കാതെയിരുന്നില്ല. അത് അടച്ചിട്ടിരിക്കുകയാണ്. എന്നും വൈകുന്നേരങ്ങളില്‍ മാത്രമേ അതു തുറക്കാറുള്ളു. എത്രയോ കുട്ടികള്‍ ആണ് ദിവസവും അവിടെ കളിക്കുവാന്‍ വരാറുള്ളത്. പതിവായി കുറെ സമയം അവരുടെ കളികള്‍ നോക്കി നില്‍ക്കാറുമുണ്ട്. തനിക്കു മാത്രം ജോലിക്കു മറ്റെങ്ങും പോകേണ്ടിയ കാര്യമില്ലല്ലോ എന്നോര്‍ത്തുകൊണ്ട് തിരികെ മുറിയിലേക്ക് നടന്നു. രാവിലെ എഴുനേറ്റാല്‍ ഉടന്‍ പ്രാര്‍ഥിക്കുന്ന പതിവുള്ളതാണ്. എത്ര തിരക്കാണെങ്കിലും ഇതുവരെയതു മുടക്കിയിട്ടുമില്ല.

 

രാവിലെ ഒരു കാപ്പി കുടിക്കുന്ന പതിവുള്ളതാണ്. ഇന്നു നേരം വൈകിയിരിക്കുന്നു. എന്തെങ്കിലും ഉച്ചയ്ക്ക് കഴിക്കുവാന്‍ വേണ്ടിയുണ്ടാക്കണം. അടുക്കളയില്‍ തലേദിവസം ഉണ്ടാക്കിയ കോഴിക്കറി ഇരിപ്പുണ്ട്. കുടെ കഴിക്കുവാന്‍ ചപ്പാത്തി ഉണ്ടാക്കണം.  ഏകാന്തമായ ഈവാസം തുടങ്ങിയിട്ടു ഇരുപതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ വില്ലയും പരിസരവും എല്ലാം കൈവെള്ളയിലെ രേഖകള്‍ പോലെ മനഃപാഠമാണ്. എവിടെ ജോലിക്കു ചേരുവാന്‍ വന്ന കാലങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. ആദ്യമായി സന്ദര്‍ശന വീസയില്‍ ഈ രാജ്യത്തു  വന്നപ്പോള്‍ ജോലി വാങ്ങിത്തരുവാന്‍ ആരും ഉണ്ടായിരുന്നില്ല. പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അന്ന് ആരും സഹായിച്ചതും ഇല്ല. വില്ലയില്‍ ഒരു കാവല്‍ക്കാരന്‍റെ ഒഴിവുണ്ടെന്നു ആരോ പറഞ്ഞറിഞ്ഞു ഇവിടെയെത്തിച്ചേര്‍ന്നതാണ്. തുച്ഛമായ ശമ്പളം മാത്രമാണ്‌ അന്നു മുതല്‍ ഇന്നുവരേയും ലഭിച്ചുകൊണ്ടിരികുന്നത്. മറ്റു പലയിത്തും ജോലിക്കു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ആരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും ആ വില്ലയില്‍ ജോലിയില്‍  തുടരുന്നു. 

 

വര്‍ഷത്തിലൊരിക്കല്‍ വില്ലയും പരിസരവും സന്ദര്‍ശിക്കുവാനായി എത്തുന്ന വീട്ടുടമസ്ഥനും, കുടുംബവും ഏതാനും ദിവസങ്ങള്‍ അവിടെ തങ്ങിയശേഷം തിരികെ പോകുകയാണ് പതിവ്. ഒച്ചയും അനക്കവും ഒന്നുമില്ലാതെ കിടക്കുന്ന വില്ലയപ്പോള്‍ കുട്ടികളുടെ കളിയും ചിരിയുമായി ഉണരും. അവരേ കാണുമ്പോള്‍ സ്വന്തം മക്കളുടെ കാര്യം ഓര്‍മ്മ വരും. ജീവിതത്തിലിതുവരേയും മക്കളോടൊപ്പം വേണ്ട വിധത്തില്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും ഒരു വിരുന്നുകാരനേപ്പോലെ നാട്ടില്‍ ചെല്ലുന്ന സമയത്ത് അവരേ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാറുമില്ല. നഷ്ടങ്ങളുടെ പട്ടിക ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ വേദന തോന്നാറുണ്ട്. സമയം എത്രവേഗമാണ് കടന്നു പോകുന്നത്. മകള്‍ വളര്‍ന്നു വരുന്നു, ഇനിയും എത്രയോ ബാധ്യതകള്‍ കിടക്കുന്നു. പതിവായി നാട്ടില്‍ വിളിക്കുമ്പോള്‍ മക്കളുടെ വിശേഷം ഒക്കെ സിസിലി പറയാറുമുണ്ട്.

 

താനീ വില്ലയില്‍ വരുന്ന കാലത്തു ഇവിടെയെല്ലാം തരിശുഭൂമിയായി കിടക്കുകയായിരുന്നില്ലേ, ഓര്‍മ്മയിലേക്ക് ആക്കാലങ്ങള്‍ ഓടിയെത്തി. ഓരോ ചെടിയും പല സ്ഥലങ്ങളില്‍ നിന്നു കൊണ്ടുവന്നു നട്ടു പിടുപ്പിക്കുകയായിരുന്നു. നാട്ടില്‍ കൃഷി ചെയ്യാന്‍ കൊതിച്ചിരുന്നെങ്കിലും ഒരിക്കലും അതിനു സാധിച്ചിരുന്നില്ല. ഇന്നിവിടെ ഇച്ചിരി സ്ഥലത്തു ചെയ്യാത്ത കൃഷികള്‍ ഇല്ലെന്നുതന്നെ പറയാം. പാവല്‍ , കോവല്‍ , വെണ്ട, എന്നുവേണ്ട സകലമാന പച്ചക്കറികളും ഉണ്ട്. ഇന്നീ കൃഷിതോട്ടം തനിക്കെത്രയോ പ്രിയപ്പെട്ടതാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ എടുത്ത ശേഷം ബാക്കി കൂട്ടുകാര്‍ക്കു കൊടുക്കുകയാണ് പതിവ്. മുറ്റത്ത്‌ നില്‍ക്കുന്ന ഈന്തപ്പനയിലേക്ക് അയാള്‍ നോക്കി. മുഴുവനും കായിച്ചു കിടക്കുകയാണ്. ഒന്നും രണ്ടുമല്ല പത്ത് ഈന്തപ്പനകള്‍ ആണാ വില്ലയിലുള്ളത്. ഈന്തപ്പനകള്‍ വിളഞ്ഞു കിടക്കുന്ന കാഴ്ച അയാള്‍ക്കെന്നും ഒരു കൌതുകം ആയിരുന്നു. അയാളുടെ ആരാധനാലയത്തില്‍ അച്ചാര്‍ ഇടാന്‍ ഉപയോഗിക്കുന്നതും ഈ ഈന്തപ്പഴങ്ങള്‍ ആണ്. അവര്‍ അത് അച്ചാര്‍ ഇട്ടിട്ടു വില്‍ക്കുകയാണ് പതിവ്. വില്ലയുടെ മറ്റൊരു ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന മുയലിന്‍ കൂടിനടുത്തേക്ക് മെല്ലെ നടന്നു. ചൂടുകാലമായതിനാല്‍ മുയലുകള്‍ ഒന്നും തന്നെ വെളിയില്‍ ഇല്ല. അതുങ്ങള്‍ക്ക് കുടിക്കുവാന്‍ വെള്ളം ഒഴിച്ചുകൊടുത്തതിനു ശേഷം മുറിയിലേക്ക് തിരികെ കയറി.

 

നാട്ടിലെ ബുദ്ധിമുട്ടുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ജോലി നിര്‍ത്തിയൊരു  തിരച്ചുപോക്ക്  സാധ്യവുമല്ല. കല്യാണം കഴിഞ്ഞു വളരെ കുറച്ചു നാളുകള്‍ മാത്രമേ സിസിലിയുടെ കുടെ നാട്ടില്‍ നില്ക്കാന്‍ പറ്റിയുള്ളൂ. മക്കളുടെ പഠനവും വീട്ടിലെ ചിലവുകള്‍ക്കുമെല്ലാം ആയി നല്ലൊരു തുക ആവശ്യമുള്ളതിനാല്‍ ഒന്നും കാര്യമായി ഇതുവരെ മിച്ചം പിടിക്കുവാന്‍ പറ്റിയിട്ടുമില്ല. പത്താം തരത്തില്‍ പഠിക്കുന്ന മകള്‍ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി നല്‍കണമെന്നു പലപ്പോഴും അയാള്‍ ആഗ്രഹിച്ചിരുന്നു. ഒന്നിനും കിട്ടുന്ന പണം തികയാറില്ല. വീട്ടില്‍ അവരുടെ കുടെ പ്രായമായ അപ്പനും അമ്മയും ഉണ്ട്. അവരുടെയും കാര്യങ്ങള്‍ ഒക്കെ നോക്കണം. ഒരു വലിയ അപകടം ഉണ്ടായി അപ്പന്‍ ഈയിടെ ആശുപത്രിയില്‍ ആയിരുന്നു . അതിനു വേണ്ടിയും ഒത്തിരി പണം ചിലവായി. വീട്ടിലേക്ക്‌ വിളിക്കുമ്പോള്‍ പരാതിയുടെയും, പരിഭവങ്ങളുടെയും ഒരു ഭാണ്ടകെട്ടു തനിക്കുവേണ്ടി ഭാര്യ നീക്കിവയ്ക്കാറുണ്ട്. നാട്ടില്‍ പണികഴിപ്പിച്ച വീടിന്‍റെ കടങ്ങള്‍ മറ്റൊരു തീരാബാധ്യതയാണിന്നും. മക്കളായ ഷീജയും, സോബിനും നാട്ടില്‍ ചെല്ലുമ്പോള്‍ കൊണ്ടുവരേണ്ടിയ സാധനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ വിളിക്കുമ്പോള്‍ തരാറുണ്ട്. അവരുടെ കളിതാമശകളും, വഴക്കും ഒക്കെ കണ്ടു ഒപ്പം നില്‍ക്കുവാന്‍ ഇതുവരെയും സാധിച്ചിട്ടുമില്ല. എല്ലാം ഓര്‍ത്തപ്പോള്‍ ആ കണ്ണുകള്‍ നിറയാതിരുനില്ല.

 

 

രാത്രിയില്‍ ചിലപ്പോള്‍ കിടന്നാല്‍ ഉറക്കം വരാറുകൂടിയില്ല. ഓര്‍മ്മയിലേക്ക് എപ്പോഴും കടന്നുവരുന്നത്‌ നാട്ടിലെ ആ ചെറിയ വീടും, അതില്‍ ഭാര്യയോടും , മക്കളോടും ഒപ്പം കഴിഞ്ഞ സുന്ദര നിമിഷങ്ങളാണ്. വര്‍ഷത്തില്‍ ഒരിക്കലായി ക്രിസ്മസ്സിനു നാട്ടില്‍ പോകുമ്പോള്‍ മനസ്സില്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട്. ഭക്ഷണം കഴിച്ചിട്ടു പതിവായി ഒരുറക്കം പതിവുള്ളതാണ്. ഇന്നിനി അതിനു കഴിയുമെന്ന് തോന്നുന്നില്ല. വൈകിട്ടു തന്മ എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനം ഉള്ളകാര്യം അപ്പോഴാണ് ഓര്‍മ്മ വന്നത്. ഒഴിവു സമയങ്ങളില്‍ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ നേരം പോകുന്നത് അറിയുന്നത്‌ കൂടിയില്ല. സംഘടനയുടെ ഓരോ പ്രവര്‍ത്തനങ്ങളും വളരെയധികം  ആളുകള്‍ക്ക് ഉപകാരപ്പെടുന്നവയാണ്. നാട്ടില്‍ പോകുവാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു യാത്രാചിലവുകള്‍ നല്‍കുക, ജോലിസ്ഥലത്ത് ശമ്പളം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ മുറികളില്‍ പോയി ഭക്ഷണം നല്‍കുക എന്നിവയെല്ലാമാണവ. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കാണുമ്പോള്‍ തന്‍റെ വിഷമതകള്‍ ഒന്നുമല്ലെന്നു തോന്നാറുണ്ട്.

 

നാടും വീടും വിട്ടു ഈ മണലാരണ്യത്തില്‍ കഴിയേണ്ടിവന്നപ്പോള്‍ മുതല്‍  തന്‍റെ മനസ്സില്‍ എത്രയോ പ്രതീക്ഷകള്‍ ആണ് മൊട്ടിട്ടു കൊണ്ടിരിക്കുന്നത്. സംഘടനയുടെ ഒരു പ്രവര്‍ത്തകനായ മര്‍ക്കോസിന്‍റെ കുടുംബം ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന കഥ കൂട്ടുകാരനായ തോമസ്‌ വിളിച്ചറിയിച്ചപ്പോള്‍ വലിയ വിഷമം തോന്നതിരുന്നില്ല. കഴിഞ്ഞ ആഴ്ച കൂടി മര്‍ക്കോസുമായി സംസാരിച്ചതാണ്.അയാളെ നാട്ടിലേക്കു വിളിച്ചൊന്നാശ്വസിപ്പിക്കണം എന്നു മനസ്സില്‍ തോന്നതിരുന്നില്ല ഓരോത്തര്‍ക്കും ഓരോരോ വിഷമതകള്‍ ആണല്ലോ ഈശ്വരന്‍  നല്കിയിരിക്കുന്നത് എന്ന ചിന്ത മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നെങ്കിലും തന്‍റെ വിഷമതകള്‍ ഒക്കെ മാറുമെന്നും, അന്നൊരു നല്ല കാലം വരുമെന്നും ചിന്തിച്ചുകൊണ്ട്‌ അയാള്‍ മുറിയിലേക്ക് തിരകെ നടന്നു.


............................................  ശുഭം.    .....................................................................


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി
published in British Malayali on 23/08/2014
http://www.britishmalayali.co.uk/index.php?page=newsDetail&id=38276.








 

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച